Friday, February 27, 2009

വിഭ്രമ രാഗം

ഉള്ളില്‍,
കെട്ടുപിണഞ്ഞ സ്വപ്നങ്ങളുടെ കരിനിഴല്‍
മാറാലകളുടെ ഊഞ്ഞാല്‍ തലപ്പില്‍
കഴുത്ത് മുറുകുന്നു.

മരണത്തിന്റെ ധ്വനി പശ്ചാത്തലം.
ധ്വനികള്‍ക്കപ്പുറം
വിളറി വെളുത്ത മഞ്ഞ നിറം.

അതിനും പിന്നില്‍,
വീണ്ടുമൊരു കറുപ്പ്.
നിഴല്‍ വീണു കനത്ത കറുപ്പ്.
ഇരുട്ടിന്റെ നിഴല്‍
കരിഞ്ഞുണങ്ങിയ വിതുമ്പല്‍
നീറുന്ന ആത്മാവ്
വിഭ്രമ രാഗം.

ഉണങ്ങിയ രക്തപുഷ്പങ്ങള്‍
പൊട്ടിവീണ വളപ്പൊട്ടിന്റെ സിരകള്‍
നിറം മങ്ങി വീഴുന്ന അസ്തമയ സന്ധ്യകള്‍
വീശിയടിക്കുന്ന കാറ്റിനു
നാസാഗ്രന്ധികള്‍ക്കപ്പുറം
പിടികിട്ടാനാവാത്ത ഗന്ധം
യാത്രയില്‍ കൊഴിഞ്ഞു വീണ നിമിഷങ്ങളില്‍
പലപ്പോഴായി അനുഭവിച്ച ഗന്ധം

മഴയുടെ കലമ്പല്‍
പെയ്തൊഴിഞ്ഞപ്പോള്‍
വഴിയാത്രയുടെ കണക്കുകള്‍ തെറ്റിപോയി
ഇടി ശബ്ദം, ഹൃദയത്തിലൂടെ ഒരു വാള്‍
പാതി പകുത്ത ഹൃത്തില്‍
വരള്‍ച്ച പടരുന്നു.

Thursday, February 19, 2009

നിന്‍റെ വരവിനായി...

നീ വരുമ്പോള്‍
നിനക്കു മാത്രമായി
ഒരു പ്രണയഗീതം ഞാന്‍ എഴുതി വെച്ചിട്ടില്ല.

ആരെയും അറിയിക്കാതെ, കാണാതെ
ഒരു പനിനീര്‍ പുഷ്പം, ചുവന്നത് തന്നെ
ഹൃദയത്തില്‍ സൂക്ഷിക്കുന്നില്ല.

ഹൃദയം ഹൃദയത്തോട് ചേര്‍ത്തുവെച്ചു
ഒരുമിച്ചു കാണുവാനും പങ്കിടുവാനും
ഒരു കൊച്ചു സ്വപ്നം പോലും കരുതിയിട്ടുമില്ല.

പക്ഷെ...

നിനക്കു വഴക്ക് കൂടുവാനും
പരിഭവം പറയാനും
തെറ്റുകളുടെ ഒരു സ്വര്‍ഗം.
അതിന് ഉടമസ്ഥനും പരിചാരകനും ഞാന്‍ തന്നെ.
അവിടെ ഞാന്‍ കാത്തിരിക്കുന്നു
നിന്‍റെ വരവിനായി...

Monday, February 9, 2009

നിശ്ച്ചലത

ഉള്ളില്‍,
മഥിചു മറിയുന്ന ഭാഷയുടെ
ലിപികള്‍ നഷ്ടപെട്ടതിനാല്‍
എനിക്കിനി എഴുതാനാവില്ല.

ഗര്‍ഭവും നോവും
വരകള്‍ക്കും വര്‍ണത്തിനും
ആവാഹിക്കാന്‍ കഴിയാത്തതിനാല്‍
ഞാനിനി വരയ്ക്കുന്നില്ല.

വാക്കുകള്‍ക്കിടയിലെ അര്‍ത്ഥം
പതിഞ്ഞു..പതിഞ്ഞു
നിശ്വാസത്തില്‍ തന്നെ മൃതിയടയുന്നതാല്‍
ഞാനിനി പാടുന്നില്ല...പറയുന്നില്ല

നിശ്ച്ചലതയില്‍,
മരിച്ചു വീഴുന്ന എന്നോടൊപ്പം
ലിപികളും, ഭാഷയും
വരയും വര്‍ണ്ണവും
പാട്ടും പറച്ചിലും
കൂട്ടുകൂടട്ടെ....



Friday, February 6, 2009

അഭയാര്‍ഥി

യാത്രക്കിടയില്‍
ഞാനാര്‍ത്തിയോടെ എത്തിനോക്കി
വഴിയരികില്‍ കണ്ട
അഭയാര്‍ഥി ക്യാമ്പിലേക്ക്
അവരിലൊരാളെങ്കിലും
എന്നെ തിരിച്ചറിഞ്ഞെങ്കിലോ...

ആധുനികതയുടെ മറവില്‍
കോലം കെട്ടിയ
എനിക്കുള്ളിലെ
അഭയാര്‍ഥിയുടെ മനസ്
അവരിലൊരാളും
തിരിച്ചറിയില്ലെന്നു
എനിക്കുറപ്പായിരുന്നു...