Tuesday, October 26, 2010

ഫലിതം

"വിവാഹം നിയമപ്രകാരമുള്ള വ്യഭിചാരമാണെന്ന്"
(ക്രൂര) ഫലിതം പറഞ്ഞ സുഹൃത്തിനോട്‌
നിന്‍റെ അമ്മ രണ്ടു കെട്ടിയതും,
മൂത്ത പെങ്ങള്‍
ഭര്‍ത്താവിനോട് പിണങ്ങി
വീട്ടില്‍ വന്നു നില്‍ക്കുന്നതും,
ആദ്യം കിട്ടിയ 'ലൈസന്‍സ്'
രണ്ടാള്‍ക്കും മതിയാകാഞ്ഞതിനാലാണോ? എന്ന്
തിരിച്ചു തമാശിച്ചപ്പോള്‍,
സുഹൃത്ത് വെറുതെയിരുന്നു
കണ്ണ് തുറിച്ചതും
പല്ല് ഉരുമ്മിയതും
പിറുപിറുത്തതും (ഹേയ്‌... തെറിയാകില്ല)
എന്തായിരുന്നുവെന്നും
എന്തിനായിരുന്നുവെന്നും
എനിക്കൊട്ടു പിടികിട്ടിയില്ല.

Monday, October 25, 2010

ജീവന്‍റെ നിലവിളി

ചെവിയോര്‍ത്താല്‍
നിങ്ങള്‍ക്ക് കേള്‍ക്കാം.
മതങ്ങള്‍ക്കിടയില്‍ തലവച്ചു പിടയുന്ന
ഒരു ജീവന്‍റെ നിലവിളി.

ഒരു മതത്തിന്‍റെയും
വക്താവല്ലായിരുന്നു,
വിമര്‍ശകനും.
നേരും നന്മയും സ്നേഹവും
കൊടുത്തു വാങ്ങാനാശിച്ചു.
മതങ്ങള്‍ക്ക് മുന്‍പേ നടന്നു.

പകലില്‍ തിരക്കേറിയ
വഴിയരുകില്‍,
ഇരുളില്‍ കെട്ടുപിണയുന്ന
നിഴലുകള്‍ക്കിടയില്‍,
കടിച്ചു കീറാന്‍ നിന്ന
ക്രൂര മൃഗങ്ങള്‍ക്കിടയില്‍,
വേര്‍തിരിക്കാനാവാതിരുന്ന
ശരി തെറ്റുകള്‍ക്കിടയില്‍,
സ്വയമുണര്‍ന്ന
ഒരാത്മാവിന്‍റെ ദീനരോദനം.
ചങ്ങല വരിഞ്ഞുമുറുക്കുമ്പോഴും
നിലവിളിയത്രയും
തൊണ്ടയില്‍ കുരുങ്ങി..

അതെ...
ചെവിയോര്‍ത്താല്‍,
നിങ്ങള്‍ക്കും കേള്‍ക്കാം
ഒരു ജീവന്‍റെ നിലവിളി.

നാദം

മുന്നേ നടക്കുമാ
വിധിയുടെ വഴിയിലൂടെന്നോ
തുടങ്ങിയൊരു യാത്രയില്‍,
കാലങ്ങളത്രയും കാത്തുവെച്ചൊരെന്‍
മൊഴികളെ
സൂത്രത്തില്‍ കവര്‍ന്ന്,
പാഞ്ഞുപോകുന്നു
ഒരു വെയില്‍.

ഒരുപക്ഷെ

ആ വെയിലിനുമുണ്ടാകാം
ആരും കേള്‍ക്കാത്തൊരു നാദം,
എന്നെപ്പോലെ.

ഒരിക്കലെങ്കിലും,

ഒരു വേനല്‍മഴയിലെങ്കിലും
അതൊന്നും
വീണു പെയ്യാതിരിക്കില്ല.

Friday, October 22, 2010

വെയില്‍ തിന്നുന്ന പക്ഷിയുടെ നിറം മങ്ങിയ നിഴലും മാഞ്ഞുപോയി.



മുറിവുകളുടെ വസന്തം പോയ്മറഞ്ഞു.
. അയ്യപ്പന്‍ ഓര്‍മ്മയായി.

Thursday, October 21, 2010

മൗനം

എന്‍റെ ചെറിയ ഹൃദയത്തിന്‍റെ
വലിയ സങ്കടങ്ങള്‍
സ്വത്വം മറന്നു പുറത്തു വരുമ്പോള്‍
എന്നെ അറിയാത്ത ഞാന്‍ അറിയാത്ത
ചുറ്റുമുള്ള ലോകം
എനിക്ക് നേരെ കല്ലെറിയുന്നു.
എനിക്കവരോട് പറയുവാന്‍
കഥകളൊന്നുമില്ല.
അവര്‍ മെനയട്ടെ
മടുക്കുമ്പോള്‍ അവര്‍ക്കോര്‍ക്കാന്‍
ഞാന്‍ എന്‍റെ മൗനം സൂക്ഷിച്ചു വെയ്ക്കുന്നു.

സ്നേഹിതന്‍

"നിറങ്ങളെ സ്നേഹിക്കുന്ന
നിറങ്ങളുടെ കൂട്ടുകാരനാണ്
എന്‍റെയും സ്നേഹിതന്‍"

Tuesday, October 19, 2010

അലച്ചില്‍

രാത്രിയുടെ ഇരുളില്‍ പുതഞ്ഞും
പുലര്‍കാല മഞ്ഞില്‍ നനഞ്ഞും
വഴി തേടുമാത്മാവിന്‍ കൂട്ടായി ഞാനിന്നും
വെറുതെ അലയുന്നു ഭൂവില്‍.