Friday, December 9, 2011

വാക്കുകള്‍ ഉരിഞ്ഞു കൂടുണ്ടാക്കുന്നവരോട്

വാക്കുകള്‍ ഉരിഞ്ഞു കൂടുണ്ടാക്കുന്നവരോട്,
പുറത്തെ വെയിലിനെയും
അതിലൊട്ടുന്ന നനവിനെയും വിട്ട്,
അകത്തു കേറി ഒളിച്ചിരിക്കാനും
ഭയത്തോടെ ചാരിയ ജനാലപ്പഴുതിലെ
അരിച്ചിറങ്ങുന്ന ഇത്തിരി വെട്ടത്തോട്
എന്നും കലഹിക്കാനുമായിരുന്നെങ്കില്‍
എന്തിനായിരുന്നു നിങ്ങള്‍
വാക്കുകളെ ഉരിഞ്ഞു കൂടുണ്ടാക്കിയത്?
നിങ്ങളതിനെ വെറുതെ വിട്ടിരുന്നെങ്കില്‍
അവയുടെ ആത്മാക്കള്‍
ഈ മരുഭൂമിയില്‍ ഞങ്ങള്‍ക്കായി
നിലിവിളി കൂട്ടിയേനെ...