Thursday, April 8, 2010

ഉത്തരങ്ങള്‍

ഞാന്‍ പോലും മറന്ന
എന്നിലേക്കുള്ള വഴിയെ
നീയെങ്ങനെയാണ്
ഓര്‍ത്തെടുക്കുന്നത്?

പതിവായി വന്നുപോകാന്‍
നീ തെരഞ്ഞെടുത്ത വഴികളില്‍
ഒന്ന് മാത്രമല്ലായിരുന്നെന്നോ?

ഓര്‍ത്തെടുക്കാനും
നടന്നടുക്കാനും
വഴി മാത്രമേ
നീയിതുവരെ കണ്ടെത്തിയിരുന്നുളെന്നോ?

ഞാന്‍ എങ്ങനെയാണ്
നിന്നിലേക്കുള്ളതും
എന്നിലേക്കുള്ളതുമായ
വഴികളൊക്കെ മറന്നുപോകുന്നത്?

നിന്നിലേക്കെത്താന്‍
ഞാന്‍ നടന്നു തീര്‍ത്ത
വഴികളൊക്കെയും
തെറ്റായിരുന്നെന്നോ?

ഇനിയെങ്കിലും,
നമുക്കൊരുമിച്ചു നടന്നുകൂടെ?

Monday, April 5, 2010

അര്‍ത്ഥമില്ലാതാകുന്നവ

പറയാതെവെച്ച വാക്കുകള്‍ക്കു
എന്ന്, എങ്ങനെയാണ്
അര്‍ത്ഥമുണ്ടായി വരിക?

ചേര്‍ത്ത് കെട്ടിയ വേലികള്‍ക്കും
ഉരുട്ടിവെച്ച കല്ലുകള്‍ക്കും മേലെ
ഉയിര്‍ത്തെഴുന്നേറ്റ്
പ്രവചനങ്ങളുടെ തീക്കാറ്റുകള്‍ക്ക്
ശരവേഗം നല്‍കാനാകുമോ അതിന്‍റെ വിധി?

പാഞ്ഞുപോയതും
ഊര്‍ന്നിറങ്ങിയതും
തെറിച്ചു വീണതും
പാതിയില്‍ പൊലിഞ്ഞതും
ഉരുവിടും മുന്‍പേ
ശ്വാസം നിലച്ചതുമായ
ഒരു കൂട്ടം വാക്കുകളുടെ
സാധ്യതകള്‍ക്ക് മുന്നില്‍
മൊഴി മാറ്റി ചൊല്ലി
മുന്‍ പ്രവചനങ്ങളുടെ
ചരിത്രം തപ്പിയെടുക്കുന്നതിലാകുമോ
നിലനില്‍പ്പിന്റെ
അവസാന തുള്ളികളില്‍
വീണ്ടും
ജീവന്‍റെ തുടിപ്പുകള്‍
സന്നിവേശിക്കുന്നത്‌ ?

അവസ്ഥാന്തരങ്ങള്‍ക്ക് ശേഷവും
മിച്ചം വരുന്ന വാക്കുകള്‍ക്ക്
മുന്‍പ് കൂട്ടിവെച്ച
അര്‍ഥങ്ങള്‍ തന്നെയാകുമോ
ബാക്കിയാകുന്നത് ?

തീര്‍ച്ചപ്പെടാത്തതിനെ
പ്രവചനങ്ങളുടെ മണ്ണില്‍ വിത്തെറിഞ്ഞിട്ട്‌
തീ മഴ കൊണ്ട്
കാത്തുസൂക്ഷിക്കുന്നതെന്തിന്?

ഒരു പൊട്ടുകിനാവില്‍
എഴുതി സൂക്ഷിക്കണോ?
അതോ
ഒരു മയക്കത്തില്‍
മറന്നെണീക്കണമോ?

ചീഞ്ഞ വേരിനെ
ബാക്കി നിര്‍ത്തിയിട്ട്
എങ്ങനെയിനിയും
പച്ച വിതാനിക്കും?

പറഞ്ഞു തരിക..
എന്നോടായല്ലെങ്കിലും...

ദുസ്വപ്നം

പ്രിയ കൂട്ടുകാരാ,
ഒരു ദുസ്വപ്നമുണ്ടായിരുന്നു
ഇന്നലെയുറക്കത്തില്‍.
മറ്റാരോടെങ്കിലും പറഞ്ഞാല്‍
ഫലമുണ്ടാകില്ലെന്നു
ആരോ പറഞ്ഞു കേട്ടു.
ഒരിക്കലും ഫലിക്കരുതെയെന്നാണ് ആശ.
അതുകൊണ്ട്
തുറന്നു പറഞ്ഞുകൊള്ളട്ടെ?

ചിന്തകള്‍ പെരുക്കിപെരുക്കി
മഥിച്ചു നിന്നീടവേ,
പിന്നിലൂടെ പതുങ്ങി വന്നൊരു
ഉത്തരാധുനികതയുടെ
കുറുകിയ കൈകളില്‍
എന്‍റെ കവിതകള്‍
കഴുത്ത് ഞെരിഞ്ഞിട്ടും ആഞ്ഞു പിടഞ്ഞിട്ടും
ശ്വാസം മുട്ടി മരിച്ചു വീഴുന്നു.

അജ്ഞാത ശവമെന്ന ലേബലില്‍,
ആത്മഹത്യയെന്നു കുറിപ്പെഴുതി
ചിരിച്ചു രസിക്കുന്നു
പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ പണ്ഡിതര്‍.
വാക്കുകള്‍ കടലാസില്‍
പേടിച്ചു വിറക്കുന്നു,
അജ്ഞാതനല്ലെന്നും ആത്മഹത്യയല്ലെന്നും.

ഫലിക്കുമോ കൂട്ടുകാരാ...?
അറിയില്ല എനിക്കും.
ഒന്നറിയാം...
അങ്ങനെയായാല്‍ ഇല്ലാതെയാകുന്നതു
ഞാന്‍ മാത്രമായിരിക്കുമെന്ന്.