Tuesday, March 31, 2009

രേഖകള്‍

ചില രേഖകള്‍ അങ്ങനെയാണ്
വാശിയോടങ്ങനെ സഞ്ചരിക്കും
ഒരേ ദിശയില്‍
മറ്റാര്‍ക്കും വഴങ്ങാത്ത വിധം

തന്റെ ആരംഭം എങ്ങനെ, എവിടെ നിന്ന്
അത്തരം ചിന്തകള്‍ക്ക്
യാതൊരു സ്ഥാനവും നല്‍കാറില്ല.

എവിടെയെങ്കിലും വെച്ച്
വഴി മാറണമെന്ന് വന്നാല്‍പ്പോലും
മാറില്ല.
എല്ലാത്തിനെയും മുറിച്ചു, പകുത്ത്‌
പലതും വേര്‍പെടുത്തി
അങ്ങനെയങ്ങ് പോകും.

ഒരിക്കല്‍
എവിടെയെങ്കിലും എത്തുമെന്നോ...
എവിടെയെങ്കിലും നിര്‍ത്തണമെന്നോ
അങ്ങനെയൊരു ലക്ഷ്യബോധമൊന്നും
സാധാരണ കാണാറുമില്ല.

തിരിച്ചറിവുകള്‍

സ്വന്തമായെന്തെങ്കിലും...?
വെറുതെയൊന്നു ചിന്തിച്ചപ്പോള്‍ തന്നെ
ഉള്ളില്‍ നിന്നൊരാള്‍ ഇടപെടുന്നു.
"സ്വന്തമായിട്ടെന്ത് ?"
ആലോചിക്കുമ്പോള്‍ എല്ലാം ശരിയാണ്
പിറന്നപ്പോള്‍ മുതല്‍
കടപെട്ടത്‌ തന്നെ ജീവിതം.
ഇപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ല.
എല്ലാമങ്ങ് ഉപേക്ഷിചെക്കാമെന്നും
സ്വതന്ത്രമായെക്കാമെന്നും
ഉടനൊരു തീരുമാനമെടുത്തു.
"എന്ത് പറയുന്നു ? " ചോദിച്ചു നോക്കുമ്പോള്‍
ഉള്ളില്‍ അത്രയും നേരമിരുന്ന ആള്‍
കൊഞ്ഞനം കുത്തി പടിയിറങ്ങുന്നു.
ദൈവമേ...
അപ്പോള്‍ അതും... സ്വന്തമായിരുന്നില്ലെന്നോ?
അറിഞ്ഞിരുന്നില്ല ഇതുവരെ.

Wednesday, March 25, 2009

ഓര്‍മ്മക്കുറിപ്പ്

ചിലപ്പോഴൊക്കെ
മനസ് പിടിവിടാറുണ്ട്
കടന്നുചെല്ലാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത
മുറിവുകളെ തൊട്ടുണര്ത്താറുണ്ട്

വിടരും മുന്‍പേ കൊഴിഞ്ഞ
ചില സ്വപ്‌നങ്ങള്‍ പോലെ
ചിലതരം ഓര്‍മ്മകള്‍

കണ്മുന്നില്‍ നിന്നും യാത്ര പറഞ്ഞു പോയത്
ആരോ ഒരുക്കിവെച്ച മരണത്തിന്റെ കെണിയിലെക്കാണെന്ന്
അറിയാതിരുന്ന ബിജു ചേട്ടന്‍
മരണത്തെ അന്വേഷിച്ചു പോയ വലിയച്ച്ചന്‍
ആരുടെയോ പ്രേരണയാല്‍
മരണം ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട അനിയത്തി ബബിത ....

ഓരോന്നും
ഓര്‍മ്മകള്‍ക്കുമേല്‍
ഭയപ്പെടുത്തുന്ന വിധം മിന്നി മറയുന്നു

ജീവിതത്തെ വാക്കുകളില്‍ ജ്വലിപ്പിച്ച്‌
മരണത്തെ ആത്മാവില്‍ ആവാഹിച്ച്
അതിനോടൊപ്പം എരിഞ്ഞടങ്ങുന്നതിനും മുന്‍പേ
ഷൈന സക്കീര്‍ എഴുതി തീര്‍ത്ത വാക്കുകളില്‍
കണ്ണോടിക്കുമ്പോള്‍
ഓര്‍മ്മകള്‍ എന്നെയും വെറുതെ വിടുന്നില്ല...

Friday, March 20, 2009

തിരുത്ത്

തിരുത്തിയതിനു ശേഷം
മടക്കി തരണമെന്ന് പറഞ്ഞാണ്
കറുത്ത മഷിയില്‍ എഴുതിയ കുറിപ്പ്
ഞാന്‍ അവള്‍ക്ക്‌ നല്‍കിയത്

തിരിച്ചു കിട്ടുമ്പോള്‍
ചുവന്ന മഷികൊണ്ട്
വെട്ടിയും വരച്ചും മാര്‍ക്കിട്ടും
തിരുത്തലുകള്‍ക്കപ്പുറം
വേറെന്തൊക്കയോ കൂടി
അവളാ കുറിപ്പില്‍ ചേര്‍ത്തിരുന്നു

Friday, March 13, 2009

പേക്കിനാക്കള്‍

അതി ഗൂഡമായി നിര്‍മിക്കപ്പെടുന്ന
ചില തരം ധാരണകളില്‍ നിന്നാണ്
ഒരു ദിവസത്തെ ഗ്രാഫ് ആരംഭിക്കുന്നത്

ആകസ്മികതയുടെ കൂടിചേരലുകളില്‍
സൂചികങ്ങളുടെ മുനതുമ്പില്‍
വിറയലുകള്‍
പടരുകയും
ഗ്രാഫ് ഉയരുകയും താഴുകയും ചെയ്യും

നിമിഷങ്ങള്‍ ശുഭസമയം ചൊല്ലി
വിട പറഞ്ഞു കഴിയുമ്പോള്‍
ആകസ്മികതയുടെ കൂട്ടിമുട്ടലുകളുടെ
കടുത്ത രേഖകളും
ഗ്രാഫില്‍ കടന്നു കഴിഞ്ഞിരിക്കും

എല്ലാത്തിനുമൊടുവില്‍,
രാവിലെ വെള്ളം പിടിക്കാന്‍
കാലി കുടവുമായി ഇറങ്ങിയോടിയ ചേടത്തിയെയും
മുറ്റം അടിക്കാന്‍ ചൂലുമായി നിന്ന പെങ്ങളെയും
നിലതെറ്റി അറിയാതെ ദേഹത്ത് വീണ പല്ലിയെയും
വെപ്രാളത്തില്‍ കുറുകെ ചാടിയ പൂച്ചയെയും തുടങ്ങി...

രാവിലെ എഴുനേറ്റപ്പോള്‍ മുതല്‍
കണ്ണിനു മുന്നില്‍പെട്ട എല്ലാത്തിനെയും
മനസാ ശപിച്ചു കിടക്കപ്പായ പൂകും

പിന്നെങ്ങനെ ഞാന്‍ പേക്കിനാക്കള്‍ കാണാതിരിക്കും?