Thursday, January 29, 2009

പ്രൊട്ടോക്കോള്‍

കുറച്ചധികമായി
കുലംകുഷമായ ചിന്തയിലായിരുന്നു
ജീവിതത്തിനു
ഒരു പ്രൊട്ടോക്കോള്‍

ചരിത്രം എഴുതിയവരുടെ
വീരേതിഹാസങ്ങള്‍
ആത്മകഥകള്‍,അനുഭവങ്ങള്‍
നേരോ നുണയോ
റെഫര്‍ ചെയ്തു.

പ്രൊട്ടോക്കോള്‍ എഴുതേണ്ട
മനസ്സില്‍ സൂക്ഷിക്കാം
എപ്പോഴും ഓര്‍ക്കേണ്ടതല്ലേ.
മാറ്റണമെന്ന് കരുതിയ മടിയായിരിക്കാം
ആദ്യം പറഞ്ഞത്

ഒന്നാം ദിനം
ശുഭദിനമെന്നു തോന്നിയില്ല

പിന്നെ
രാവിനും പകലിനും
ഒരേ നിറവും ഭാവവും

ചില മാറ്റങ്ങളൊക്കെ സംഭവിച്ചു
പിന്നെ പ്രൊട്ടോക്കോള്‍
ഓ... അതെന്റെ ജീവിതത്തിനു
പിന്നാലെ പായുന്നു..

ജീവിതം...
പ്രൊട്ടോക്കോള്‍ അനുസരിക്കാത്ത
ഒരു സംവിധാനം തന്നെ

Wednesday, January 28, 2009

അര്‍ത്ഥം

അര്‍ത്ഥം തിരഞ്ഞു തന്നെയാണ്
സ്കൂളില്‍ പഠിക്കുമ്പോള്‍
സമ്മാനം കിട്ടിയ നിഘണ്ടു
തപ്പിയെടുത്തു പൊടിതട്ടിയത്
മറന്നു പോയ
ഭാഷയുടെ
അര്‍ത്ഥം
ഏത്
നിഘണ്ടു നോക്കിയാലാണ്
തിരികെ കിട്ടുക ?

Friday, January 16, 2009

ജാതകദോഷം

ഘടികാരത്തില്‍
പന്ത്രണ്ടിനോടടുക്കാന്‍
ചെറിയ സൂചിയും
വലിയ സൂചിയും
അതിനേക്കാള്‍ വലിയ സൂചിയും
അമാന്തിച്ചു നില്‍ക്കുമ്പോഴായിരുന്നു
എന്‍റെ ജനനം.
സമയത്തിനും
കാലത്തിനും ഇടക്കുള്ള ജനനം.
പിന്നീട് തിരുത്തേണ്ടിവരുമെന്നോര്‍ത്താവണം
ആരുമെന്‍റെ ജാതകം എഴുതിയിരുന്നില്ല.
ജീവിതം എപ്പോഴും
അപശകുനമായി.
നിന്‍റെ തല കണ്ടനാള്‍ മുതലെന്നു
അമ്മ ഇട തെറ്റാതെ
പറഞ്ഞിരുന്നത്
സ്നേഹത്തോടെ ആയിരുന്നില്ല.
ജാതകം തെറ്റി ജനിച്ചവന്
ഇതിലും വലുതായ്
ഇനി എന്ത് വിധി..?

വിലക്കപ്പെട്ട കനി

വിലക്കപ്പെട്ട കനികള്‍ക്കല്ല
അവര്‍ കൈകള്‍ നീട്ടുന്നത്.
ആദാമോ ഹവ്വായോ അല്ല.
എന്തിന്,
സ്വന്തമായി
ഒരു ദെന്‍ പോലുമില്ല.
എന്നാല്‍ അവര്‍
നഗ്നരല്ലായിരുന്നു.
രാത്രി കഴിക്കുന്ന
തെരുവിന്റെ ഭൂപടമുള്ള
വായു സഞ്ചാരം സുഗമമായുള്ള
ഒരു തുണിക്കഷണം
അവരുടെ ശരീരത്തിന്റെ
ചില ഭാഗങ്ങളെയെങ്കിലും
മൂടിയിരുന്നു.
ജീവന്റെ കനികള്‍ക്കായിരുന്നു
നിസഹായതയുടെ പാത്രങ്ങള്‍
ഇവര്‍ നീട്ടിപിടിച്ചത്.
കനിയും
വിലക്കപ്പെട്ടതാകുമോ?
ഇനി നീയിവരെ
എദെനിലെക്കെങ്ങാനും
ആട്ടിയോടിക്കുമോ?




Sunday, January 11, 2009

കിനാക്കള്‍

പ്രാണന്റെ മറവില്‍
ഒളിപ്പിച്ചൊരെന്‍
കിനാക്കളെല്ലാം
ഇടറി വീഴവെ
എന്തിനാണ് സഖി
നീയെന്‍
ഹൃത്തില്‍ വീണ്ടും
വരഞ്ഞു നോക്കുന്നത്.
പ്രാണന്‍ പിടഞ്ഞെന്റെ
കണ്ണീര്‍ ഉതിരവേ
എന്തിനാണ് നീയെന്റെ
കണ്ണ് പൊത്തുന്നത്.
കണ്ണുകള്‍ മറിഞ്ഞു
കാലുകള്‍ വിറച്ചു
ഞെട്ടി കുലുങ്ങി ഞാന്‍
പതിയെ മായവേ
എന്തിനാണ് നീ
പൊട്ടി ചിരിക്കുന്നതും.
നിന്നില്‍ ണ്ട
കിനാക്കളെയെങ്കിലും
എനിക്ക് സ്വന്തമായി
തിരിച്ചു തന്നിടുക.

ഘോഷയാത്ര

ശവം തീനി ഉറുമ്പുകളുടെ
ഘോഷയാത്ര
സിരകളില്‍ നിന്നും
സിരകളിലേക്ക്
അരിച്ചരിച്ച്‌.
പണ്ടെങ്ങോ
സ്മൃതിയുടെ
അജ്ഞാതമാം അഗാധതയില്‍
മുങ്ങി മരിച്ചൊരു
അനാഥ പ്രേതത്തിന്റെ
അവസാന ശേഷിപ്പുകളുടെ
മഞ്ചവും പേറി
ഒരു വിലാപ യാത്ര.
അകമ്പടിക്ക്‌
ശവം തീനി ഉറുമ്പുകളുടെ
ഘോഷയാത്രയും.

Friday, January 2, 2009

കറുപ്പ്

കറുപ്പിന്
ഏഴ് അഴകെന്നും...
കറുപ്പിനഴകെന്നും...
കവികള്‍

കറുപ്പിനെ
ഞാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.
രാത്രികളെ ഭയന്ന്
കണ്ണുകള്‍ ഇറുകി അടക്കുമ്പോള്‍
കണ്ടത് കറുപ്പ്.
അലസ മയക്കത്തിലും
പുറം തിരിഞ്ഞ
ഉറക്കങ്ങളിലും
സ്വപ്‌നങ്ങള്‍ നെയ്തത്
കറുത്ത ഫ്രെയിമിലൂടെ തന്നെ.
സമയത്തിനൊപ്പം
നടന്നു നീങ്ങിയതും
കറുപ്പിന്‍റെ നിഴലിലായിരുന്നു.
എന്റെ പ്രണയം പൂത്തതും
കറുത്ത ചില്ലയില്‍ തന്നെയായിരുന്നു.
പക്ഷെ
എന്റെ കറുപ്പ് മാത്രം
ആരും ഇഷ്ടപെട്ടില്ല.