Tuesday, October 20, 2009

മൗനസ്വപ്നങ്ങള്‍

നീണ്ട നിശബ്ദതയുടെ
കൂര്‍ത്ത വക്കുകളില്‍
ഒരു കോടി മൗനവും
അവയില്‍ പിറന്ന സ്വപ്നങ്ങളും
പതുങ്ങി പാര്‍ക്കുന്നുണ്ടായിരുന്നു.

കൊത്തു പണികള്‍ക്കോ
വാക്കുകള്‍ക്കോ
നിറങ്ങള്‍ക്കോ
പിടി കൊടുക്കാത്ത
ഒരു തരം അനുഭൂതിയുടെ
നേര്‍ത്ത ഇഴകളില്‍
അവയോരോന്നും
പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു,
ഒന്നിനൊന്നു നഷ്ടമാകാതിരിക്കാനും
സ്വപ്നങ്ങള്‍ക്കിടയില്‍
മുറിവിന്റെ ഗന്ധം വീണു
ചീയാതിരിക്കുന്നതിനും.

പിണക്കം

രാവേറെ കഴിഞ്ഞിട്ടും
ഉണര്‍ന്നിരിക്കുന്ന
ഉറക്കത്തിന്റെ വിരസതയെ
നിശബ്ദമായി ശപിച്ചുകൊണ്ട്
വിരുന്നെത്തിയ സ്വപ്‌നങ്ങള്‍
പതിവു പോലെ
ഇന്നലെയും
പിണങ്ങി,
പടിയിറങ്ങി പോയി.

Friday, October 9, 2009

മേശ

കാലപ്പഴക്കത്തിന്റെ ചിത്രം വിരിഞ്ഞ
മേശവിരിപ്പിനുമേല്‍...

തിയറിയുടെയും , പ്രക്ടിക്കലുകളുടെയും ഏതാനും പുസ്തകങ്ങള്‍
മൂന്ന്, നാല് ആനുകാലികങ്ങള്‍
മാഗസിനുകള്‍, പത്രങ്ങള്‍
പത്രാധിപര്‍ക്കെഴുതിയ കത്തിന്റെ അപൂര്‍ണ്ണ രൂപം
മഴിയുള്ളതും, ഇല്ലാത്തതുമായ പേനകള്‍ നിറഞ്ഞ ഒരു കപ്പ്‌
രണ്ടു പെന്‍സിലുകള്‍, റബ്ബര്‍, പെന്‍സില്‍ വെട്ടി, സ്കെയില്‍
അലാറം മുഴങ്ങുന്ന ടൈം പീസ്...

ഇതിനെല്ലാം ഇടയില്‍,
അവ്യവസ്ഥകളെ അതിജീവിക്കേണ്ട
അകാല നര ബാധിച്ച ഒരു ബുദ്ധി
കഴുത്തൊടിഞ്ഞു കിടപ്പുണ്ട്.


Tuesday, September 22, 2009

നിനക്കറിയുമോ

നിനക്കറിയുമോ എന്തോ?

കനവുകളുടെ ചില്ലുചിത്രങ്ങള്‍
ഉടഞ്ഞു വീണായിരുന്നു,
എന്‍റെ ഹൃദയത്തില്‍
ആദ്യത്തെ മുറിവേറ്റത്.

ആദ്യ മുറിവിനും,
വേദനക്കുമൊപ്പം
എത്തിയിട്ടില്ല മറ്റൊന്നും.

അതുകൊണ്ടാകണം,
കണ്ടു മറയുന്ന സ്വപ്നങ്ങള്‍ക്കിപ്പോള്‍,
അവകാശികളെന്നു പറയുന്നത്
അപൂര്‍ണ്ണമായ കുറെ രൂപങ്ങള്‍ മാത്രമാണ്.

ഭൂമിശാസ്ത്രത്തിന്റെ പ്രാക്ടിക്കല്‍

ഗ്ലോബ്.
വലിയൊരു ഗോളം,
നീല നിറത്തില്‍ പടര്‍ന്നു കിടക്കുന്നത്, കടല്‍.
വെള്ള നിറത്തില്‍, കര.
പല നിങ്ങളിലായി ചിതറി കിടക്കുന്നത്,
പല, പല രാജ്യങ്ങള്‍.

ഇവയെല്ലാം വേര്‍തിരിച്ചു
ഒരു കറുത്ത വര കാണാം.
ഉണ്ടായിരുന്നതോ, ഉണ്ടായി വന്നതോ അല്ല.
ഉണ്ടാക്കി വെച്ചതാണ്.

പഠിച്ചു വെക്കുമ്പോഴും
പകര്‍ത്തി വരക്കുമ്പോഴും
അത് ശ്രദ്ധിച്ചുകൊള്ളണം.

തെറ്റിപോയാല്‍...
മാര്‍ക്ക് കിട്ടിയെന്നു വരില്ല.
അതാണ്‌ ഭൂമിശാസ്ത്രത്തിന്റെ പ്രാക്ടിക്കല്‍.

അനിവാര്യത

അന്യമായ കാഴ്ചകളുടെ
തിരശീലക്കപ്പുറത്തേക്കാണ്‌
മനസ്
വേര് പറിക്കുന്നത്‌.

പടര്‍ന്നു കേറാനുള്ള
മോഹത്തിന്റെ പച്ചപ്പിലെല്ലാം
കാലത്തിന്‍റെ നിഴല്‍ വീണു പൊള്ളുന്നു.

പ്രതീക്ഷകളുടെ തണലില്‍
ചായുന്നതിനും മുന്‍പേ,
നേരം മങ്ങി തുടങ്ങിയിരുന്നു.

അനിവാര്യമാകുന്ന
യാത്ര പറച്ചിലുകള്‍ക്കിടയില്‍,
എപ്പോഴോ...
തൊണ്ടയിടറി, വാക്കുകള്‍ ക്രമം തെറ്റി വീണു.

Monday, September 7, 2009

ഈഗോ

അടുത്തിരിക്കുമ്പോള്‍
കണ്ടെത്താനാവാത്ത വിധം
അലിഞ്ഞില്ലാതാകുകയും
അകലുമ്പോള്‍
കടുത്ത വരകള്‍ പോലെ
ചുറ്റി വരിഞ്ഞ്
നമുക്കിടയില്‍ കാണപ്പെടുകയും
ചെയ്യുന്ന ഒന്ന്.

Sunday, September 6, 2009

ജോലിയും കൂലിയും

ആര്‍ക്കും വേണ്ടാത്ത രാത്രികള്‍ക്ക്
കാവലിരിക്കുന്നതാണ്
ഇപ്പോള്‍
എന്‍റെ ജോലി.

പകലുറക്കത്തില്‍
ആര്‍ക്കും വേണ്ടാതായ ഇരുള്‍
കരിമ്പടം പോലെന്നെ
മൂടി മറക്കുന്നതാണ്
എനിക്കുള്ള കൂലി.

Friday, August 28, 2009

തിരിച്ചറിവ്

ജീവിതത്തില്‍,
ആയുസിന്റെ നേര്‍വരക്കൊപ്പം
സമസ്യകളുടെ സൂത്രവഴികള്‍ കൂടി
കുറുകെ കടക്കേണ്ടതുണ്ട്.

പെയ്യേണ്ട മഴയെയോര്‍ത്തു
പരിതപിക്കുന്നതിനേക്കാള്‍
പെയ്തൊഴിഞ്ഞ
മഴയെയോര്‍ത്തു
നെടുവീര്‍പ്പിടേണ്ടതുണ്ട്.

പൊള്ളിക്കുന്ന ചൂടിന്റെ
കാടിന്യത്തിനും മുന്‍പേ
തണല്‍ തേടിപ്പിടിക്കേണ്ടതിന്റെ
ആവശ്യമുണ്ട്.

നിറം പടര്‍ന്ന പുലരികള്‍ക്കൊപ്പം
മങ്ങിമറയുന്ന അസ്തമയത്തിന്റെ
വേദനകളുടെ താളം
കാതോര്‍ക്കേണ്ടതുണ്ട്.

മുറിവുകള്‍ക്കും മുന്‍പേ
വേദനിക്കുന്ന ആത്മാവിന്റെ
നിലവിളികളെ
തിരിച്ചറിയേണ്ടതുണ്ട്.

ഒന്നുമില്ലെങ്കിലും,
നമ്മുടെ ജീവിതത്തെയെങ്കിലും
നാം തിരിച്ചറിയേണ്ടതുണ്ട്.

നോവ്‌

മരിച്ചിരുന്നു.
അറിഞ്ഞിരുന്നില്ലേ?
അടക്കിയൊന്നുമില്ല.
സ്നേഹിക്കുന്നുവെന്നും
സ്നേഹിക്കണമെന്നും
ആവര്‍ത്തിച്ചു പ്രഘോഷിച്ചതിനു കുറ്റം വിധിച്ച്
ജീവനോടെ കുരിശിലേറ്റുകയായിരുന്നു.
സഹയാത്രികരില്‍ ഒരാള്‍
കുന്തം കൊണ്ട് ആഞ്ഞൊന്നു കുത്തി നോക്കി,
ചങ്കിനു തന്നെ.
അവസാന തുള്ളി രക്തത്തോടൊപ്പം
അതും ശരീരത്തുനിന്നും തെറിച്ചുവീണ്
മണ്ണില്‍ പുതഞ്ഞു.
എന്നിട്ടും
അവരാരും അനുതാപപ്പെട്ടു കണ്ടില്ല.
ബാക്കിയുള്ളതിനെ
ഇര തേടി അലയുന്ന കഴുകന്മാര്‍ക്ക് വിട്ട്
അവരെല്ലാം താഴ്വര വിട്ടു.

നീയെന്തേ വരാന്‍ വൈകിയത്?
... നീയുമെന്റെ സ്നേഹത്തെ അറിഞ്ഞിരുന്നില്ലല്ലോ...
എന്താണ് നീ തുറിച്ചു നോക്കുന്നത്?
സ്നേഹം മാത്രമായിരുന്നെന്ന് പറഞ്ഞിരുന്ന
എന്റെ ഹൃദയമാണോ...?
നിന്റെ കാല്‍ പാദങ്ങള്‍ക്കടിയിലെ
സ്പന്ദനങ്ങള്‍ നീ തിരിച്ചറിയുന്നില്ലെങ്കില്‍
ഞാന്‍ ഇനിയുമെങ്ങനെ പറഞ്ഞു തരും
എന്നെ തുറിച്ചു നോക്കാന്‍
നീ ചവിട്ടി നില്‍ക്കുന്നത്
മുറിവേറ്റു വേര്‍പെട്ട
എന്റെ ഹൃദയത്തിന് മേലെയാണെന്ന്.

Monday, August 24, 2009

ആദ്യാവസാനം

ഒടുവില്‍ പറയേണ്ടിയിരുന്ന വാക്കുകള്‍
ആദ്യമേ പറഞ്ഞതിനാലാവാം
പിന്നെ പറഞ്ഞ വാക്കുകളിലെല്ലാം
അര്‍ത്ഥമില്ലായ്മ നുഴഞ്ഞുകയറിയത്‌.

ഒടുവില്‍ ചെയ്യേണ്ടത്
ആദ്യമേ ചെയ്തതിനാലാവാം
പിന്തുടര്‍ന്ന ചെയ്തികള്‍ക്ക്
പ്രതിഫലം ഇല്ലാതായത്.

ആദ്യം പറയേണ്ടിയിരുന്ന വാക്കും ചെയ്തിയും
കയ്യെത്തുന്നതിനും അപ്പുറത്തേക്ക്
പറന്നും പോയി.

Sunday, August 23, 2009

തുടക്കവും ഒടുക്കവും

'പുകവലി ആരോഗ്യത്തിനു ഹാനികരം'
നിയമപ്രകാരമുള്ള മുന്നറിയിപ്പിനെ
കടുത്ത പുച്ഛഭാവത്തില്‍ നോക്കി,
ആസ്വദിച്ചാസ്വദിച്ചു,
മുകളിലേക്കുയര്‍ത്തി വിട്ട പുകച്ചുരുള്‍.
തുടക്കം.

'നിശബ്ദത പാലിക്കുക'
ബോര്‍ഡിലെ കര്‍ക്കശതക്കപ്പുറം
കത്തിത്തീര്‍ന്ന നെഞ്ചും
പുക മാത്രമായ ശ്വാസ കോശവും
ആമാശയവും കുടലും ഭിത്തിയും
തലച്ചോറും ഭേദിച്ച്,
പുറത്തേക്ക് മുഴങ്ങുന്ന ചുമ.
ഒടുക്കം.


Friday, August 21, 2009

ഗന്ധം

ചന്ദന തിരികളുടെ
മൂക്ക് തുളച്ചു കയറുന്ന ഗന്ധം
എന്നെ ഓര്‍മിപ്പിക്കുന്നത്‌
അമ്പലങ്ങളെയോ അല്ത്താരകളെയോ അല്ല.

സ്വപ്നങ്ങളും കിനാക്കളും ബാക്കിവെച്ചു,
അകാലത്തില്‍ പൊലിഞ്ഞ ജീവിതങ്ങളുടെ
രക്തവര്‍ണ്ണം നിറഞ്ഞ കാഴ്ചകളെയും
വിലാപങ്ങളെയുമാണ്.

Sunday, June 21, 2009

തണുപ്പ്

ഉറക്കം ഇല്ലാതാകുന്നു
സ്വപ്‌നങ്ങള്‍...
മാറില്‍ തീക്കനല്‍ കുന്നിക്കുന്നു.
അകമുരുകുമ്പോള്‍
പുറത്തിറ്റുവീഴുന്ന തുള്ളികളില്‍
ഇരുട്ടിന്‍റെ നോവ്‌ പടരുന്നു.

വഴുതി വീഴുന്നതിനും മുന്‍പേ
പിടഞ്ഞെണീക്കുന്നു.
പാതിയടഞ്ഞ ശ്വാസത്തില്‍
ഉറക്കെ വിളിച്ചത്
ദൈവമേ എന്നായിരുന്നില്ല.

ഒരു ചെറിയ തണുപ്പ്
എവിടങ്ങളിലോ സഞ്ചരിക്കുന്നുണ്ട്,
ദിശയറിയാതെ.
വേവിന്റെ ഗന്ധം തിരഞ്ഞാവുമോ?
എരിഞ്ഞടങ്ങും മുന്‍പേ,
അതെന്നില്‍ പെയ്തിറങ്ങുമോ?

Friday, June 19, 2009

പേടി

എനിക്കിപ്പോള്‍ പേടി തോന്നുന്നത്
നിഴലുകളോടാണ്
മറ്റാരുടേതുമല്ല, സ്വന്തം നിഴലുകളോട് തന്നെ.
അകലുകയും അടുക്കുകയും
ചിലപ്പോഴൊക്കെ
കണ്ടെത്താനാവാത്ത വിധം
ഒട്ടിപിടിച്ചു, എന്നിലേക്ക്‌ തന്നെ മറഞ്ഞിരിക്കുന്ന
എന്റെ തന്നെ നിഴലുകള്‍.

പറഞ്ഞതിന് ശേഷം
വേണ്ടായിരുന്നെന്ന് സ്വയം ശപിച്ച
കുറെ വാക്കുകളും
വേണ്ടായിരുന്നെന്ന് പശ്ചാത്തപിക്കുന്ന
കുറെയേറെ ചെയ്തികളുമാണ്
അതിന്റെ കൂട്ട്.

എന്നെ
ക്രൂശിക്കുന്നതുപോലെ
നിന്നെയും ഞാനൊരിക്കല്‍ ക്രൂശിക്കും
വെളിച്ചം, അതൊന്നണഞോട്ടെ.

Friday, April 3, 2009

കണക്കുകള്‍

കണക്കുകള്‍ അയാള്‍
കൈവിരലുകളില്‍
കൂട്ടിയും കിഴിച്ചും തുടങ്ങിയപ്പോള്‍
കൈവിരലുലകളുടെ എണ്ണം
പോരാതെയായി തോന്നി

കദനങ്ങള്‍ക്കൊപ്പം
കണ്ണീര്‍ തൂവി തുടങ്ങിയപ്പോള്‍
ഒപ്പത്തിനൊപ്പം തൂകാന്‍
കണ്ണീരോട്ടും ബാക്കിയായില്ല

വിരലുകളുടെ എണ്ണം പോരാതാവുംപോഴും
കണ്ണീരിന്റെ ഉറവുകള്‍
എന്നെന്നേക്കുമായി വറ്റിയപ്പോഴും
ജീവിതത്തിനെന്ത് ദൈര്‍ഘ്യമെന്നും
ഇത്ര തന്നെ ധാരാളമെന്നും
ഇനിയും എന്തിനധികമെന്നും
അയാള്‍ക്ക് തോന്നി.

Wednesday, April 1, 2009

മറുപുറം

ഒരു പുറം
പുഴയുടെ ദയനീയത.

നെടുകെ കീറി
കുറുകെ കോരി
ആഴത്തില്‍ കുഴിച്ച്‌
ചാക്കില്‍ കെട്ടി വണ്ടിയിലേക്ക്‌.
പുഴയുടെ തേങ്ങലുകള്‍ക്ക്
കുട്ട, വള്ളം, ലോറി കണക്കില്‍ കൂലി.

ആഴമേറുന്തോറും
കര പതുക്കെ ഇടിയുന്നുണ്ട്
മരവും, ചെടിയുമെല്ലാം കടപുഴകുന്നുണ്ട്
ആവാസ വ്യവസ്ഥ തന്നെ അസംതുലിതമാകുന്നുണ്ട്‌.

മറുപുറം
വിശപ്പും നിസഹായതയും

കുട്ട എറിഞ്ഞുകൊടുക്കുന്നവന്‍
വാരിക്കൂട്ടുന്നവന്‍
മുങ്ങി വാരുന്നവന്‍
വണ്ടിയിലെത്തിക്കുന്നവന്‍
വണ്ടി ഓടിച്ചു ലക്ഷ്യസ്ഥാനം കണ്ടെത്തുന്നവന്‍
കുറച്ചേറെ പേരുണ്ട്.

വയര്‍ നിറയുന്നുണ്ട്
കുടിലില്‍ വെളിച്ചം തെളിയുന്നുണ്ട്
പട്ടിണിക്ക് ചെറിയൊരു മാറ്റം.
വലിയതൊന്നും എത്തിപിടിക്കാന്‍ ഇഷ്ടപെടാത്തവര്‍
സുഖമായി ഉറങ്ങുന്നുമുണ്ട്.

പരിസ്ഥിതി ശാസ്ത്രത്തിനും
അവകാശ സംരക്ഷണ വാദത്തിനും ഉപരിയായ്
വിശപ്പിന്‍റെയും രോഗത്തിന്‍റെയും പട്ടിണിയുടെയും
തത്വമില്ലാത്ത യുക്തിയില്ലായ്മകള്‍
ശരീരത്തെയും മനസിനെയും മുറുകി ബന്ധിച്ചിരുന്നതിനാലും
ഇപ്പോള്‍ സ്വതന്ത്രനായതിനാലും
ഏത്‌ ഭാഗം ചേരണമെന്ന കാര്യം
എനിക്കിപ്പോഴും അറിയില്ല.

പുനര്‍ജ്ജനി

കല്ലറക്കുള്ളില്‍ ജീവനുണര്‍ന്നത്‌
ഇനിയും ഒരു വെട്ടം കൊതിച്ചായിരുന്നില്ല
ഒരു നിയൊഗമെന്തിനൊ കാത്തുനില്‍ക്കുന്നു മൂകമായി
ഇനിയുമറിയാത്ത പൂര്‍ണ്ണത തേടി.

ശവക്കുഴിക്കുള്ളിലെ
കറുത്ത ശൂന്യതയില്‍
പ്രാണവായു പിടഞ്ഞകലുംപോഴും
കണ്ടുപിരിഞ്ഞ മുഖങ്ങളും
കേട്ടകന്ന ശബ്ദങ്ങളും
പകര്‍ന്നത് സാന്ത്വനമല്ല
ഉറ്റവര്‍ വേര്പാട് പൂണ്ടതും
മുറവിളിയിട്ടതും
സ്നേഹം മുറിഞ്ഞല്ല
ഒരു കാതമാരികെയുറ്റുനോക്കുന്ന
കണ്ണുകള്‍ക്കിടയിലും
മിന്നി മറഞ്ഞത് പിന്‍വിളിയല്ല
വ്യഗ്രത കൊണ്ടവര്‍
തള്ളുന്നു കല്‍മറ
ഇരുളിലലിഞ്ഞതിന്‍-
ശേഷമുറപ്പിക്കാന്‍
രാകി മിനുക്കുന്നു മണവെട്ടി-
യിനിയുമാഴങ്ങള്‍ തീര്‍ക്കുവാന്‍

വ്യര്‍ത്തമെരിയുന്ന സ്വത്വത്തിനൊടുവില്‍
വ്രണിതമാം ജീവിതം
വായ്ക്കരിയിട്ടു ദഹിപ്പിച്ചടുക്കവേ
ഒരു പുനര്‍ജ്ജനി വീണ്ടുമുണരുന്നു
ജീവനില്‍
ആത്മാവലയുന്നു പൂര്‍ണ്ണത തേടി...

Tuesday, March 31, 2009

രേഖകള്‍

ചില രേഖകള്‍ അങ്ങനെയാണ്
വാശിയോടങ്ങനെ സഞ്ചരിക്കും
ഒരേ ദിശയില്‍
മറ്റാര്‍ക്കും വഴങ്ങാത്ത വിധം

തന്റെ ആരംഭം എങ്ങനെ, എവിടെ നിന്ന്
അത്തരം ചിന്തകള്‍ക്ക്
യാതൊരു സ്ഥാനവും നല്‍കാറില്ല.

എവിടെയെങ്കിലും വെച്ച്
വഴി മാറണമെന്ന് വന്നാല്‍പ്പോലും
മാറില്ല.
എല്ലാത്തിനെയും മുറിച്ചു, പകുത്ത്‌
പലതും വേര്‍പെടുത്തി
അങ്ങനെയങ്ങ് പോകും.

ഒരിക്കല്‍
എവിടെയെങ്കിലും എത്തുമെന്നോ...
എവിടെയെങ്കിലും നിര്‍ത്തണമെന്നോ
അങ്ങനെയൊരു ലക്ഷ്യബോധമൊന്നും
സാധാരണ കാണാറുമില്ല.

തിരിച്ചറിവുകള്‍

സ്വന്തമായെന്തെങ്കിലും...?
വെറുതെയൊന്നു ചിന്തിച്ചപ്പോള്‍ തന്നെ
ഉള്ളില്‍ നിന്നൊരാള്‍ ഇടപെടുന്നു.
"സ്വന്തമായിട്ടെന്ത് ?"
ആലോചിക്കുമ്പോള്‍ എല്ലാം ശരിയാണ്
പിറന്നപ്പോള്‍ മുതല്‍
കടപെട്ടത്‌ തന്നെ ജീവിതം.
ഇപ്പോഴും വലിയ മാറ്റങ്ങളൊന്നുമില്ല.
എല്ലാമങ്ങ് ഉപേക്ഷിചെക്കാമെന്നും
സ്വതന്ത്രമായെക്കാമെന്നും
ഉടനൊരു തീരുമാനമെടുത്തു.
"എന്ത് പറയുന്നു ? " ചോദിച്ചു നോക്കുമ്പോള്‍
ഉള്ളില്‍ അത്രയും നേരമിരുന്ന ആള്‍
കൊഞ്ഞനം കുത്തി പടിയിറങ്ങുന്നു.
ദൈവമേ...
അപ്പോള്‍ അതും... സ്വന്തമായിരുന്നില്ലെന്നോ?
അറിഞ്ഞിരുന്നില്ല ഇതുവരെ.

Wednesday, March 25, 2009

ഓര്‍മ്മക്കുറിപ്പ്

ചിലപ്പോഴൊക്കെ
മനസ് പിടിവിടാറുണ്ട്
കടന്നുചെല്ലാന്‍ ഒരിക്കലും ആഗ്രഹിക്കാത്ത
മുറിവുകളെ തൊട്ടുണര്ത്താറുണ്ട്

വിടരും മുന്‍പേ കൊഴിഞ്ഞ
ചില സ്വപ്‌നങ്ങള്‍ പോലെ
ചിലതരം ഓര്‍മ്മകള്‍

കണ്മുന്നില്‍ നിന്നും യാത്ര പറഞ്ഞു പോയത്
ആരോ ഒരുക്കിവെച്ച മരണത്തിന്റെ കെണിയിലെക്കാണെന്ന്
അറിയാതിരുന്ന ബിജു ചേട്ടന്‍
മരണത്തെ അന്വേഷിച്ചു പോയ വലിയച്ച്ചന്‍
ആരുടെയോ പ്രേരണയാല്‍
മരണം ഏറ്റുവാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട അനിയത്തി ബബിത ....

ഓരോന്നും
ഓര്‍മ്മകള്‍ക്കുമേല്‍
ഭയപ്പെടുത്തുന്ന വിധം മിന്നി മറയുന്നു

ജീവിതത്തെ വാക്കുകളില്‍ ജ്വലിപ്പിച്ച്‌
മരണത്തെ ആത്മാവില്‍ ആവാഹിച്ച്
അതിനോടൊപ്പം എരിഞ്ഞടങ്ങുന്നതിനും മുന്‍പേ
ഷൈന സക്കീര്‍ എഴുതി തീര്‍ത്ത വാക്കുകളില്‍
കണ്ണോടിക്കുമ്പോള്‍
ഓര്‍മ്മകള്‍ എന്നെയും വെറുതെ വിടുന്നില്ല...

Friday, March 20, 2009

തിരുത്ത്

തിരുത്തിയതിനു ശേഷം
മടക്കി തരണമെന്ന് പറഞ്ഞാണ്
കറുത്ത മഷിയില്‍ എഴുതിയ കുറിപ്പ്
ഞാന്‍ അവള്‍ക്ക്‌ നല്‍കിയത്

തിരിച്ചു കിട്ടുമ്പോള്‍
ചുവന്ന മഷികൊണ്ട്
വെട്ടിയും വരച്ചും മാര്‍ക്കിട്ടും
തിരുത്തലുകള്‍ക്കപ്പുറം
വേറെന്തൊക്കയോ കൂടി
അവളാ കുറിപ്പില്‍ ചേര്‍ത്തിരുന്നു

Friday, March 13, 2009

പേക്കിനാക്കള്‍

അതി ഗൂഡമായി നിര്‍മിക്കപ്പെടുന്ന
ചില തരം ധാരണകളില്‍ നിന്നാണ്
ഒരു ദിവസത്തെ ഗ്രാഫ് ആരംഭിക്കുന്നത്

ആകസ്മികതയുടെ കൂടിചേരലുകളില്‍
സൂചികങ്ങളുടെ മുനതുമ്പില്‍
വിറയലുകള്‍
പടരുകയും
ഗ്രാഫ് ഉയരുകയും താഴുകയും ചെയ്യും

നിമിഷങ്ങള്‍ ശുഭസമയം ചൊല്ലി
വിട പറഞ്ഞു കഴിയുമ്പോള്‍
ആകസ്മികതയുടെ കൂട്ടിമുട്ടലുകളുടെ
കടുത്ത രേഖകളും
ഗ്രാഫില്‍ കടന്നു കഴിഞ്ഞിരിക്കും

എല്ലാത്തിനുമൊടുവില്‍,
രാവിലെ വെള്ളം പിടിക്കാന്‍
കാലി കുടവുമായി ഇറങ്ങിയോടിയ ചേടത്തിയെയും
മുറ്റം അടിക്കാന്‍ ചൂലുമായി നിന്ന പെങ്ങളെയും
നിലതെറ്റി അറിയാതെ ദേഹത്ത് വീണ പല്ലിയെയും
വെപ്രാളത്തില്‍ കുറുകെ ചാടിയ പൂച്ചയെയും തുടങ്ങി...

രാവിലെ എഴുനേറ്റപ്പോള്‍ മുതല്‍
കണ്ണിനു മുന്നില്‍പെട്ട എല്ലാത്തിനെയും
മനസാ ശപിച്ചു കിടക്കപ്പായ പൂകും

പിന്നെങ്ങനെ ഞാന്‍ പേക്കിനാക്കള്‍ കാണാതിരിക്കും?

Friday, February 27, 2009

വിഭ്രമ രാഗം

ഉള്ളില്‍,
കെട്ടുപിണഞ്ഞ സ്വപ്നങ്ങളുടെ കരിനിഴല്‍
മാറാലകളുടെ ഊഞ്ഞാല്‍ തലപ്പില്‍
കഴുത്ത് മുറുകുന്നു.

മരണത്തിന്റെ ധ്വനി പശ്ചാത്തലം.
ധ്വനികള്‍ക്കപ്പുറം
വിളറി വെളുത്ത മഞ്ഞ നിറം.

അതിനും പിന്നില്‍,
വീണ്ടുമൊരു കറുപ്പ്.
നിഴല്‍ വീണു കനത്ത കറുപ്പ്.
ഇരുട്ടിന്റെ നിഴല്‍
കരിഞ്ഞുണങ്ങിയ വിതുമ്പല്‍
നീറുന്ന ആത്മാവ്
വിഭ്രമ രാഗം.

ഉണങ്ങിയ രക്തപുഷ്പങ്ങള്‍
പൊട്ടിവീണ വളപ്പൊട്ടിന്റെ സിരകള്‍
നിറം മങ്ങി വീഴുന്ന അസ്തമയ സന്ധ്യകള്‍
വീശിയടിക്കുന്ന കാറ്റിനു
നാസാഗ്രന്ധികള്‍ക്കപ്പുറം
പിടികിട്ടാനാവാത്ത ഗന്ധം
യാത്രയില്‍ കൊഴിഞ്ഞു വീണ നിമിഷങ്ങളില്‍
പലപ്പോഴായി അനുഭവിച്ച ഗന്ധം

മഴയുടെ കലമ്പല്‍
പെയ്തൊഴിഞ്ഞപ്പോള്‍
വഴിയാത്രയുടെ കണക്കുകള്‍ തെറ്റിപോയി
ഇടി ശബ്ദം, ഹൃദയത്തിലൂടെ ഒരു വാള്‍
പാതി പകുത്ത ഹൃത്തില്‍
വരള്‍ച്ച പടരുന്നു.

Thursday, February 19, 2009

നിന്‍റെ വരവിനായി...

നീ വരുമ്പോള്‍
നിനക്കു മാത്രമായി
ഒരു പ്രണയഗീതം ഞാന്‍ എഴുതി വെച്ചിട്ടില്ല.

ആരെയും അറിയിക്കാതെ, കാണാതെ
ഒരു പനിനീര്‍ പുഷ്പം, ചുവന്നത് തന്നെ
ഹൃദയത്തില്‍ സൂക്ഷിക്കുന്നില്ല.

ഹൃദയം ഹൃദയത്തോട് ചേര്‍ത്തുവെച്ചു
ഒരുമിച്ചു കാണുവാനും പങ്കിടുവാനും
ഒരു കൊച്ചു സ്വപ്നം പോലും കരുതിയിട്ടുമില്ല.

പക്ഷെ...

നിനക്കു വഴക്ക് കൂടുവാനും
പരിഭവം പറയാനും
തെറ്റുകളുടെ ഒരു സ്വര്‍ഗം.
അതിന് ഉടമസ്ഥനും പരിചാരകനും ഞാന്‍ തന്നെ.
അവിടെ ഞാന്‍ കാത്തിരിക്കുന്നു
നിന്‍റെ വരവിനായി...

Monday, February 9, 2009

നിശ്ച്ചലത

ഉള്ളില്‍,
മഥിചു മറിയുന്ന ഭാഷയുടെ
ലിപികള്‍ നഷ്ടപെട്ടതിനാല്‍
എനിക്കിനി എഴുതാനാവില്ല.

ഗര്‍ഭവും നോവും
വരകള്‍ക്കും വര്‍ണത്തിനും
ആവാഹിക്കാന്‍ കഴിയാത്തതിനാല്‍
ഞാനിനി വരയ്ക്കുന്നില്ല.

വാക്കുകള്‍ക്കിടയിലെ അര്‍ത്ഥം
പതിഞ്ഞു..പതിഞ്ഞു
നിശ്വാസത്തില്‍ തന്നെ മൃതിയടയുന്നതാല്‍
ഞാനിനി പാടുന്നില്ല...പറയുന്നില്ല

നിശ്ച്ചലതയില്‍,
മരിച്ചു വീഴുന്ന എന്നോടൊപ്പം
ലിപികളും, ഭാഷയും
വരയും വര്‍ണ്ണവും
പാട്ടും പറച്ചിലും
കൂട്ടുകൂടട്ടെ....



Friday, February 6, 2009

അഭയാര്‍ഥി

യാത്രക്കിടയില്‍
ഞാനാര്‍ത്തിയോടെ എത്തിനോക്കി
വഴിയരികില്‍ കണ്ട
അഭയാര്‍ഥി ക്യാമ്പിലേക്ക്
അവരിലൊരാളെങ്കിലും
എന്നെ തിരിച്ചറിഞ്ഞെങ്കിലോ...

ആധുനികതയുടെ മറവില്‍
കോലം കെട്ടിയ
എനിക്കുള്ളിലെ
അഭയാര്‍ഥിയുടെ മനസ്
അവരിലൊരാളും
തിരിച്ചറിയില്ലെന്നു
എനിക്കുറപ്പായിരുന്നു...

Thursday, January 29, 2009

പ്രൊട്ടോക്കോള്‍

കുറച്ചധികമായി
കുലംകുഷമായ ചിന്തയിലായിരുന്നു
ജീവിതത്തിനു
ഒരു പ്രൊട്ടോക്കോള്‍

ചരിത്രം എഴുതിയവരുടെ
വീരേതിഹാസങ്ങള്‍
ആത്മകഥകള്‍,അനുഭവങ്ങള്‍
നേരോ നുണയോ
റെഫര്‍ ചെയ്തു.

പ്രൊട്ടോക്കോള്‍ എഴുതേണ്ട
മനസ്സില്‍ സൂക്ഷിക്കാം
എപ്പോഴും ഓര്‍ക്കേണ്ടതല്ലേ.
മാറ്റണമെന്ന് കരുതിയ മടിയായിരിക്കാം
ആദ്യം പറഞ്ഞത്

ഒന്നാം ദിനം
ശുഭദിനമെന്നു തോന്നിയില്ല

പിന്നെ
രാവിനും പകലിനും
ഒരേ നിറവും ഭാവവും

ചില മാറ്റങ്ങളൊക്കെ സംഭവിച്ചു
പിന്നെ പ്രൊട്ടോക്കോള്‍
ഓ... അതെന്റെ ജീവിതത്തിനു
പിന്നാലെ പായുന്നു..

ജീവിതം...
പ്രൊട്ടോക്കോള്‍ അനുസരിക്കാത്ത
ഒരു സംവിധാനം തന്നെ

Wednesday, January 28, 2009

അര്‍ത്ഥം

അര്‍ത്ഥം തിരഞ്ഞു തന്നെയാണ്
സ്കൂളില്‍ പഠിക്കുമ്പോള്‍
സമ്മാനം കിട്ടിയ നിഘണ്ടു
തപ്പിയെടുത്തു പൊടിതട്ടിയത്
മറന്നു പോയ
ഭാഷയുടെ
അര്‍ത്ഥം
ഏത്
നിഘണ്ടു നോക്കിയാലാണ്
തിരികെ കിട്ടുക ?

Friday, January 16, 2009

ജാതകദോഷം

ഘടികാരത്തില്‍
പന്ത്രണ്ടിനോടടുക്കാന്‍
ചെറിയ സൂചിയും
വലിയ സൂചിയും
അതിനേക്കാള്‍ വലിയ സൂചിയും
അമാന്തിച്ചു നില്‍ക്കുമ്പോഴായിരുന്നു
എന്‍റെ ജനനം.
സമയത്തിനും
കാലത്തിനും ഇടക്കുള്ള ജനനം.
പിന്നീട് തിരുത്തേണ്ടിവരുമെന്നോര്‍ത്താവണം
ആരുമെന്‍റെ ജാതകം എഴുതിയിരുന്നില്ല.
ജീവിതം എപ്പോഴും
അപശകുനമായി.
നിന്‍റെ തല കണ്ടനാള്‍ മുതലെന്നു
അമ്മ ഇട തെറ്റാതെ
പറഞ്ഞിരുന്നത്
സ്നേഹത്തോടെ ആയിരുന്നില്ല.
ജാതകം തെറ്റി ജനിച്ചവന്
ഇതിലും വലുതായ്
ഇനി എന്ത് വിധി..?

വിലക്കപ്പെട്ട കനി

വിലക്കപ്പെട്ട കനികള്‍ക്കല്ല
അവര്‍ കൈകള്‍ നീട്ടുന്നത്.
ആദാമോ ഹവ്വായോ അല്ല.
എന്തിന്,
സ്വന്തമായി
ഒരു ദെന്‍ പോലുമില്ല.
എന്നാല്‍ അവര്‍
നഗ്നരല്ലായിരുന്നു.
രാത്രി കഴിക്കുന്ന
തെരുവിന്റെ ഭൂപടമുള്ള
വായു സഞ്ചാരം സുഗമമായുള്ള
ഒരു തുണിക്കഷണം
അവരുടെ ശരീരത്തിന്റെ
ചില ഭാഗങ്ങളെയെങ്കിലും
മൂടിയിരുന്നു.
ജീവന്റെ കനികള്‍ക്കായിരുന്നു
നിസഹായതയുടെ പാത്രങ്ങള്‍
ഇവര്‍ നീട്ടിപിടിച്ചത്.
കനിയും
വിലക്കപ്പെട്ടതാകുമോ?
ഇനി നീയിവരെ
എദെനിലെക്കെങ്ങാനും
ആട്ടിയോടിക്കുമോ?




Sunday, January 11, 2009

കിനാക്കള്‍

പ്രാണന്റെ മറവില്‍
ഒളിപ്പിച്ചൊരെന്‍
കിനാക്കളെല്ലാം
ഇടറി വീഴവെ
എന്തിനാണ് സഖി
നീയെന്‍
ഹൃത്തില്‍ വീണ്ടും
വരഞ്ഞു നോക്കുന്നത്.
പ്രാണന്‍ പിടഞ്ഞെന്റെ
കണ്ണീര്‍ ഉതിരവേ
എന്തിനാണ് നീയെന്റെ
കണ്ണ് പൊത്തുന്നത്.
കണ്ണുകള്‍ മറിഞ്ഞു
കാലുകള്‍ വിറച്ചു
ഞെട്ടി കുലുങ്ങി ഞാന്‍
പതിയെ മായവേ
എന്തിനാണ് നീ
പൊട്ടി ചിരിക്കുന്നതും.
നിന്നില്‍ ണ്ട
കിനാക്കളെയെങ്കിലും
എനിക്ക് സ്വന്തമായി
തിരിച്ചു തന്നിടുക.

ഘോഷയാത്ര

ശവം തീനി ഉറുമ്പുകളുടെ
ഘോഷയാത്ര
സിരകളില്‍ നിന്നും
സിരകളിലേക്ക്
അരിച്ചരിച്ച്‌.
പണ്ടെങ്ങോ
സ്മൃതിയുടെ
അജ്ഞാതമാം അഗാധതയില്‍
മുങ്ങി മരിച്ചൊരു
അനാഥ പ്രേതത്തിന്റെ
അവസാന ശേഷിപ്പുകളുടെ
മഞ്ചവും പേറി
ഒരു വിലാപ യാത്ര.
അകമ്പടിക്ക്‌
ശവം തീനി ഉറുമ്പുകളുടെ
ഘോഷയാത്രയും.

Friday, January 2, 2009

കറുപ്പ്

കറുപ്പിന്
ഏഴ് അഴകെന്നും...
കറുപ്പിനഴകെന്നും...
കവികള്‍

കറുപ്പിനെ
ഞാന്‍ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നു.
രാത്രികളെ ഭയന്ന്
കണ്ണുകള്‍ ഇറുകി അടക്കുമ്പോള്‍
കണ്ടത് കറുപ്പ്.
അലസ മയക്കത്തിലും
പുറം തിരിഞ്ഞ
ഉറക്കങ്ങളിലും
സ്വപ്‌നങ്ങള്‍ നെയ്തത്
കറുത്ത ഫ്രെയിമിലൂടെ തന്നെ.
സമയത്തിനൊപ്പം
നടന്നു നീങ്ങിയതും
കറുപ്പിന്‍റെ നിഴലിലായിരുന്നു.
എന്റെ പ്രണയം പൂത്തതും
കറുത്ത ചില്ലയില്‍ തന്നെയായിരുന്നു.
പക്ഷെ
എന്റെ കറുപ്പ് മാത്രം
ആരും ഇഷ്ടപെട്ടില്ല.